റിയാദ്: പത്തു വർഷത്തെ പിണറായി വിജയൻ സർക്കാരിന്റെ ഭരണത്തിന് അന്ത്യം കുറിച്ച് യു.ഡി.എഫ് നേതൃത്വത്തിൽ പുതിയൊരു സർക്കാർ അധികാരത്തിൽ വരുമെന്ന ഉറച്ച വിശ്വാസത്തിൽ ആവേശക്കടലായിരിക്കുകയാണ് പ്രവാസലോകം. കേരളം ആരു ഭരിക്കുമെന്നറിയാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, യു.ഡി.എഫിന്റെ വിജയപ്രതീക്ഷകൾക്കൊപ്പം മുസ്ലിം ലീഗ് ചരിത്രവിജയത്തിലേക്ക് കുതിക്കുമെന്ന ഉറപ്പിലാണ് സൗദി അറേബ്യയിലെമ്പാടുമുള്ള കെ.എം.സി.സി പ്രവർത്തകർ. കിരാത ഭരണത്തിനും അഹങ്കാരത്തിനുമുള്ള ശക്തമായ മറുപടി കേരള ജനത ബാലറ്റിലൂടെ നൽകുമെന്നും, അതിൽ മുസ്ലിം ലീഗിന്റെ പ്രകടനം ഇത്തവണ സർവ്വകാല റെക്കോർഡുകൾ ഭേദിച്ച് ഏറ്റവും ഗംഭീരമാകുമെന്നും പ്രവാസികൾ കണക്കുകൂട്ടുന്നു. ലീഗ് മത്സരിച്ച സീറ്റുകളിലെല്ലാം മിന്നും പ്രകടനം കാഴ്ചവെച്ച് യു.ഡി.എഫിന്റെ അധികാരയാത്രയിലെ ഏറ്റവും വലിയ കരുത്തായി പാർട്ടി മാറുന്ന ചരിത്ര നിമിഷത്തിനാണ് പ്രവർത്തകർ കാത്തിരിക്കുന്നത്. റിയാദ്, ദമാം, ജിദ്ദ എന്നീ പ്രധാന നഗരങ്ങളിലടക്കം വൻ ഒരുക്കങ്ങളിലാണ് പ്രവർത്തകർ.
നാട്ടിലെ സമയത്തേക്കാൾ രണ്ടര മണിക്കൂർ പിന്നിലായതിനാൽ സൗദിയിൽ അതിരാവിലെ അഞ്ചരയോടെ തന്നെ തെരഞ്ഞെടുപ്പ് ഫലത്തിന്റെ ആദ്യ സൂചനകൾ ലഭ്യമായിത്തുടങ്ങും. പ്രഭാത പ്രാർത്ഥന കഴിഞ്ഞയുടൻ തന്നെ പ്രവാസികൾ വോട്ടെണ്ണലിന്റെ തത്സമയ വിവരങ്ങളിലേക്ക് കണ്ണും കാതും കൂർപ്പിക്കും. പ്രവർത്തകർക്ക് ഒത്തുകൂടാനും വോട്ടെണ്ണൽ തത്സമയം വീക്ഷിക്കാനുമായി റിയാദ്, ജിദ്ദ, ദമ്മാം തുടങ്ങി സൗദിയുടെ വിവിധ നഗരങ്ങളിൽ കെ.എം.സി.സിയുടെ നേതൃത്വത്തിൽ കൂറ്റൻ സ്ക്രീനുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. പ്രവാസലോകത്തും വലിയ ഒരുക്കങ്ങളാണ് വിജയത്തിനു മുന്നോടിയായി നടക്കുന്നത്.
തത്സമയ തെരഞ്ഞെടുപ്പ് അവലോകനങ്ങളും ചർച്ചകളുമായി നാടൻ പോരാട്ടത്തിന്റെ അതേ ആവേശമാണ് ഗൾഫ് നാടുകളിൽ ഓരോ കെ.എം.സി.സി ഓഫീസുകളിലും അലയടിക്കുന്നത്. യു.ഡി.എഫിന്റെയും പ്രത്യേകിച്ച് മുസ്ലിം ലീഗിന്റെയും സ്ഥാനാർത്ഥികൾ വലിയ ഭൂരിപക്ഷത്തോടെ വിജയിച്ചു കയറുന്നത് കാണാൻ കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കുകയാണ് പ്രവാസികൾ. കേരളത്തിന്റെ വികസനവും സമാധാനവും തിരികെപ്പിടിക്കാൻ യു.ഡി.എഫ് ഭരണത്തിന് മാത്രമേ സാധിക്കൂ എന്ന ചിന്തയിലാണ് വോട്ടെണ്ണൽ ദിനത്തെ പ്രവാസലോകം വരവേൽക്കുന്നത്. ഒടുവിൽ വോട്ടെണ്ണിത്തീരുമ്പോൾ യു.ഡി.എഫിന്റെ വിജയക്കൊടി പാറുമെന്നും അതിൽ മുസ്ലിം ലീഗിന്റെ കുതിപ്പ് സമാനതകളില്ലാത്തതാകുമെന്നുമുള്ള തികഞ്ഞ ആത്മവിശ്വാസത്തിലാണ് ഓരോ പ്രവർത്തകനും.








