കോഴിക്കോട്: പ്രവാസികളുടെ ഏറെക്കാലത്തെ കാത്തിരിപ്പിന് വിരാമമിട്ട് കോഴിക്കോട് കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും സൗദിയിലെ ജിദ്ദയിലേക്ക് പുതിയ വിമാന സർവീസ് ആരംഭിക്കുന്നു. പ്രമുഖ വിമാനക്കമ്പനിയായ ആകാശ എയറാണ് 2026 മാർച്ച് 13 മുതൽ ഈ റൂട്ടിൽ സർവീസ് നടത്തുക.
ദിവസേനയുള്ള സർവീസാണ് കമ്പനി ലക്ഷ്യമിടുന്നത്. പുതിയ സമയക്രമം അനുസരിച്ച്, വൈകുന്നേരം 5 മണിയോടെ വിമാനം കരിപ്പൂരിലെത്തുകയും 6:55-ന് തിരിച്ച് ജിദ്ദയിലേക്ക് പുറപ്പെടുകയും ചെയ്യും. ജിദ്ദയിൽ നിന്ന് പ്രാദേശിക സമയം രാവിലെ 9:10-നാണ് വിമാനം കരിപ്പൂരിലേക്ക് തിരിക്കുക. ഈ സൗകര്യപ്രദമായ സമയക്രമം സൗദിയിലെ മലയാളി പ്രവാസികൾക്ക് വലിയ തോതിൽ ഗുണകരമാകും.
ഈ വർഷത്തെ ഹജ്ജ് സർവീസിനുള്ള ഔദ്യോഗിക വിമാനമായി ആകാശ എയറിനെ തന്നെ തെരഞ്ഞെടുത്തത് കരിപ്പൂരിന്റെ പ്രതാപം വീണ്ടെടുക്കുന്നതിൽ നിർണ്ണായകമാകും. മെയ് 15 മുതൽ 18 വരെ ഏഴ് വിമാനങ്ങളാണ് കരിപ്പൂരിൽ നിന്ന് ഹാജിമാരുമായി ജിദ്ദയിലേക്ക് പറക്കുന്നത്. ഇവരുടെ മടക്കയാത്ര ജൂൺ 23 മുതൽ 26 വരെയുള്ള തീയതികളിൽ മദീനയിൽ നിന്ന് കരിപ്പൂരിലേക്കായിരിക്കും.
Also Read:
കരിപ്പൂർ വിമാനത്താവളത്തിന്റെ വികസനത്തിന് ആക്കം കൂട്ടുന്നതിനായി കുവൈറ്റ്, ദോഹ, റിയാദ് തുടങ്ങിയ അന്താരാഷ്ട്ര റൂട്ടുകളിലേക്കും ഡൽഹി, ഗോവ ഉൾപ്പെടെയുള്ള ആഭ്യന്തര കേന്ദ്രങ്ങളിലേക്കും വൈകാതെ സർവീസുകൾ ആരംഭിക്കും.
കരിപ്പൂർ വീണ്ടും പഴയ പ്രതാപത്തിലേക്ക്- ഇ.ടി മുഹമ്മദ് ബഷീർ എം.പി
ആകാശ എയർ സർവീസ് ആരംഭിക്കുന്നതോടെ കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളം പ്രതാപത്തിലേക്ക് വീണ്ടും തിരിച്ചെത്തുകയാണെന്ന് ഇ.ടി മുഹമ്മദ് ബഷീർ എം.പി അഭിപ്രായപ്പെട്ടു. ആകാശ എയർ 2026 മാർച്ച് 13 ന് സൗദി ജിദ്ദയിലേക്ക് സർവീസ് ആരംഭിക്കുന്നത് ഏറ്റവും സന്തോഷകരമായ വാർത്തയാണ്. വൈകിട്ട് 5 മണിയോടെ കരിപ്പൂരിലെത്തുന്ന വിമാനം വൈകിട്ട് 6:55 ഓടെ തിരിച്ച് ജിദ്ദയിലേക്ക് സർവീസ് നടത്തും. എല്ലാ ദിവസവും നടത്തുന്ന സർവീസ് സൗദിയിലെ മലയാളി പ്രവാസികൾക്ക് ഏറെ ഗുണകരമാവും. ഈ വർഷത്തെ ഹജ്ജിന് കരിപ്പൂരിൽ നിന്ന് ആകാശ എയർ തന്നെയാണ് ഹാജിമാരുമായി സർവീസ് നടത്തുന്നത്. ഹജ്ജ് സർവീസ് മേയ് 15 മുതൽ 18 വരെ ഏഴ് വിമാനങ്ങൾ ജിദ്ദയിലേക്കും , ജൂൺ 23 മുതൽ 26 വരെ മദീനയിൽ നിന്ന് കരിപ്പൂരിലേക്കും നടക്കുമെന്നും ഇ.ടി മുഹമ്മദ് ബഷീർ എം.പി അറിയിച്ചു.
കരിപ്പൂരിൽനിന്ന് ജിദ്ദയിലേക്ക് ആകാശ എയർ സർവീസ് നടത്തുന്നത് ഏറെ സന്തോഷ പ്രദമാണെന്ന് എം.കെ രാഘവൻ എം.പി അറിയിച്ചു.
വ്രതമാസമായ റമദാനിന്റെ അവസാന സമയത്തും ഉംറ യാത്രക്കാർക്കും ചെറിയ പെരുന്നാൾ സമയങ്ങളിലുമുള്ള സെക്‌ടറിലെ തിരക്കിന് ആകാശയുടെ പുതിയ ഫ്ലൈറ്റ് ഏറെ ആശ്വാസം നൽകുമെന്നും എം.പി അറിയിച്ചു. എം.പിയുടെ വാക്കുകൾ.
രാജ്യത്തെ അതിവേഗം വളരുന്ന എയർലൈനായ ‘ആകാശ എയറിനെ’ കോഴിക്കോട് എത്തിക്കാൻ വിവിധ ഘട്ടങ്ങളിൽ ‘ആകാശ’ അധികൃതരുമായി നേരിട്ട് നടത്തിയ ചർച്ചകൾ വിജയം വരിച്ചത് ഏറെ സന്തോഷമുള്ള കാര്യമാണ്.
കോഴിക്കോട് സർവീസ് ആരംഭിക്കുന്നതിന് സഹായിച്ച എയർലൈൻ ഡെപ്യൂട്ടി ജന. മാനേജറും കമ്പനിയുടെ എയ്‌റോ പൊളിറ്റിക്കൽ അഫയേഴ്‌സ് ഇൻ ചാർജുമായ പ്രതീക് ശർമ്മ, ആകാശ എയർലൈൻ ചീഫ് ഓഫ് ഗവേണൻസ് ആൻഡ് സ്ട്രാറ്റജിക്ക് അക്വിസിഷൻ പ്രിയ മെഹ്‌റ, സൗത്ത് ഇന്ത്യ ജന. മാനേജർ മുരളി മേനോൻ, മാനേജർ സുധീഷ് മംഗലശ്ശേരി എന്നിവർക്ക് ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നതായും അദ്ദേഹം ഫെയ്സ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.


