മദീന: സൗദി അറേബ്യയിലെ പ്രവാസികൾ ഇന്ന് രാവിലെ കണ്ണു തുറന്നത് ഒരിക്കലും മാറാത്ത സങ്കടത്തിന്റെ പെരുംകടലിലേക്ക്. ഇന്ത്യയിൽനിന്ന് വിശുദ്ധ ഉംറ കർമ്മം നിർവഹിക്കാനെത്തിയ 42 പേർ വാഹനാപകടത്തിൽ മരിച്ചതിന്റെ ഞെട്ടലിലായിരുന്നു പ്രവാസികൾ. തിരിച്ചറിയാനാകാത്ത വിധം മൃതദേഹങ്ങളെല്ലാം കത്തിക്കരിഞ്ഞു പോയിരുന്നു. ഒരാൾ മാത്രമാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. ഉംറ നിർവഹിച്ച് മടങ്ങുമ്പോഴായിരുന്നു അപകടം. മരിച്ചവരിൽ 11 സ്ത്രീകളും 10 കുട്ടികളും ഉണ്ട്. ഇന്നലെ രാത്രി അപകടം സംഭവിച്ച് ഏതാനും നിമിഷങ്ങൾക്കകം തന്നെ സിവിൽ ഡിഫൻസ് സംഭവ സ്ഥലത്തേക്ക് കുതിച്ചെത്തിയിരുന്നു. അപ്പോഴേക്കും എല്ലാവരും മരിച്ചിരുന്നു. 25-കാരനായ അബ്ദുല്‍ ശുഐബ് മുഹമ്മദ് മാത്രമാണ് രക്ഷപ്പെട്ടത്. ഇദ്ദേഹം മദീനയിലെ കിംഗ് ഫഹദ് ആശുപത്രിയിൽ ചികിത്സയിലാണ്.
ദുരന്തത്തിൽ കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കർ അനുശോചിച്ചു. സംഭവത്തിൽ അഗാധമായ ഞെട്ടൽ രേഖപ്പെടുത്തിയ മന്ത്രി റിയാദ് എംബസിയും ജിദ്ദയിലെ കോൺസുലേറ്റും ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നുണ്ടെന്നും വ്യക്തമാക്കി. ദുഃഖിതരായ കുടുംബങ്ങൾക്ക് അനുശോചനം അറിയിച്ച മന്ത്രി പരിക്കേറ്റവർക്കായി പ്രാർത്ഥിക്കുന്നുവെന്നും പറഞ്ഞു.
കൺട്രോൾ റൂം തുറന്ന് കോൺസുലേറ്റ്
കൂട്ടിയിടിച്ച് 42 പേർ മരിച്ച ദുരന്തത്തിന്റെ പശ്ചാതലത്തിൽ ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റ് കൺട്രോൾ റൂം തുറന്നു. 24 മണിക്കൂറും കൺട്രോൾ പ്രവർത്തിക്കുമെന്ന് ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു.
8002440003 (Toll free), 0122614093, 0126614276, 0556122301 (WhatsApp)
റിയാദിലെ ഇന്ത്യൻ എംബസിയും ജിദ്ദയിലെ കോൺസുലേറ്റും സൗദി ഹജ്ജ്, ഉംറ മന്ത്രാലയവുമായും മറ്റ് സർക്കാർ സ്ഥാപനങ്ങളുമായും ബന്ധപ്പെട്ടിട്ടുണ്ടെന്നും ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു. ബന്ധപ്പെട്ട ഉംറ ഓപ്പറേറ്റർമാരുമായും ബന്ധപ്പെടുന്നുണ്ട്. വിവിധ ആശുപത്രികളിൽ കോൺസുലേറ്റ് ജീവനക്കാരുടെയും ഇന്ത്യൻ കമ്മ്യൂണിറ്റി വളണ്ടിയർമാരുടെയും ഒരു സംഘം നിലകൊള്ളുന്നുവെന്നും കോൺസുലേറ്റ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. എംബസിയിലെയും കോൺസുലേറ്റിലെയും ഉദ്യോഗസ്ഥർ തെലങ്കാന സംസ്ഥാനത്തെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടിട്ടുണ്ട്.


