ബിഹാർ നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള ഇന്ത്യാ സഖ്യത്തിന് ഉണ്ടായ തിരിച്ചടി ആരും പ്രതീക്ഷിക്കാത്തതാണ്. പ്രതീക്ഷിക്കാത്ത പരാജയമാണ് സംഭവിച്ചതെന്ന് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി തന്നെ വ്യക്തമാക്കുകയും ചെയ്തു. രാഷ്ട്രീയ നിരീക്ഷകരും സാധാരണ പ്രവർത്തകരും ഒരുപോലെ ബിഹാർ ഫലത്തെ ‘തോൽവി’ എന്ന വാക്കിനപ്പുറം ‘നിരാശ’ എന്നാണ് വിശേഷിപ്പിക്കുന്നു. എന്നാൽ ഒരു ജനാധിപത്യ മുന്നണിയുടെ ശക്തിയെ നിർണയിക്കുന്നത് തെരഞ്ഞെടുപ്പ് കണക്കുകൾ മാത്രമല്ല. തോൽവി ജനാധിപത്യത്തിന്റെ ഭാഗമാണ്. പിന്മാറ്റം അതിന്റെ സംസ്കാരം അല്ലെന്ന് ഓരോ പ്രവർത്തകനും ഈ സന്ദർഭത്തിൽ ഓർക്കണം.
ഇന്ത്യയുടെ രാഷ്ട്രീയ ഭൂമിശാസ്ത്രം ഇന്ന് വേഗത്തിൽ മാറുകയാണ്. വലതുപക്ഷവാദങ്ങളുടെകാറ്റടിക്കുന്നത് ഏറെ കനത്തിലാണ്. പലപ്പോഴും ‘ദേശസ്നേഹം’ എന്ന പേരിൽ ഭരണഘടനാ മൂല്യങ്ങളും ചരിത്രപരമായ ബഹുസ്വരതയും വെല്ലുവിളിക്കപ്പെടുന്നു. അത്തരത്തിലുള്ള സാഹചര്യത്തിൽ ഇന്ത്യാ സഖ്യത്തിന്റെ പരാജയം ഒരു രാഷ്ട്രീയ സംഭവം മാത്രമല്ല. നാടിന്റെ ആത്മാവിനെ കുറിച്ചുള്ള ഒരു വലിയ ചിന്താവിഷയം കൂടിയാണ്. വൈവിധ്യത്തിന്റെ ശബ്ദം ചെറുക്കപ്പെടുന്ന ഈ കാലത്ത് പ്രത്യേകിച്ചും.
ഇന്നത്തെ ഇന്ത്യയിൽ വൈവിധ്യം തന്നെ കുറ്റകരമായ വസ്തുത ആയി മാറിയിരിക്കുന്നു. മതം, ജാതി, ഭാഷ, ഭക്ഷണം, വേഷം—ഇവയെല്ലാം രാഷ്ട്രീയ ചർച്ചകളുടെ കത്തിക്കാവുന്ന ഇന്ധനമായി മാറ്റപ്പെട്ടിരിക്കുന്നു. വൈവിധ്യം എന്നത് ഒരിക്കൽ ഇന്ത്യയുടെ ശക്തിയായിരുന്നു; ഇന്ന് ചില ശക്തികൾ അതിനെ ഒരു കുറ്റമായാണ് കാണുന്നത്.
ഈ പശ്ചാത്തലത്തിലാണ് കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള സഖ്യം ജനാധിപത്യത്തെ, ഭരണഘടനയെ, സാമൂഹിക നീതിയെ, മനുഷ്യസ്നേഹത്തെ എല്ലാം പ്രതിനിധീകരിച്ചുകൊണ്ട് തെരുവിലിറങ്ങിയത്. ഇതാണ് ഇന്ത്യാ സഖ്യത്തിന്റെ പോരാട്ടത്തിന്റെ ആത്മാവ്. രാഹുൽ ഗാന്ധി മുതൽ മമത ബാനർജി, തേജസ്വി യാദവ്, അഖിലേഷ് യാദവ്, സ്റ്റാലിൻ തുടങ്ങി നിരവധി നേതാക്കൾ ഈ സഖ്യത്തിന്റെ ഭാഗമായിരുന്നു. എല്ലാവരും ഇന്ത്യയുടെ റിപ്പബ്ലികിന്റെ ആത്മാവിനായാണ് പോരാടുന്നത്. തോൽവി അവരെ പിന്നോട്ട് നയിക്കുന്നില്ലെന്ന് മാത്രമല്ല, മറിച്ച് ഓരോരുത്തരുടെയും പോരാട്ടത്തെ കൂടുതൽ ശക്തമാക്കുകയാണ്.
രാഹുൽ ഗാന്ധിയുടെ ‘സ്നേഹം, സഹിഷ്ണുത, സമത്വം’ എന്ന സന്ദേശവും മമത ബാനർജിയുടെ ‘പൗരാധികാരം ജനങ്ങൾക്കാണ് എന്ന നിലപാടും തേജസ്വി യാദവിന്റെ തൊഴിലും വിദ്യാഭ്യാസവും അടിസ്ഥാനമാക്കിയുള്ള രാഷ്ട്രീയ ചർച്ചയും അഖിലേഷ് യാദവിന്റെ സാമൂഹിക നീതിയോടെയുള്ള പ്രതിബദ്ധതയുമെല്ലാം ഇന്ത്യാ സഖ്യത്തിന്റെ ഭാവിക്ക് അടിത്തറയാകുന്ന ആശയങ്ങൾ തന്നെയാണ്.
ഈ പരാജയത്തെ ഒരു അന്ത്യമായി വായിക്കരുത്. രാഷ്ട്രീയത്തിൽ തോൽവികൾ സംഭവിക്കും. ജനാധിപത്യ പോരാട്ടത്തിൽ ‘തളർച്ച’ എന്നത് പാടില്ലാത്ത പദമാണ്. ബിഹാർ ഫലം ഇന്ത്യാ മുന്നണിക്ക് നൽകുന്ന സന്ദേശം വ്യക്തമാണ്. പുതിയൊരു ഭാഷയും പുതിയൊരു തന്ത്രവും ജനങ്ങളിലേക്കു എത്തിക്കേണ്ട സമയം ആയിരിക്കുന്നുവെന്നാണ് ഇത് അർത്ഥമാക്കുന്നത്. സാമൂഹ്യ സുരക്ഷ, തൊഴിൽ, ആരോഗ്യസംരക്ഷണം, വിദ്യാഭ്യാസം—ഇവയാണ് പൊതുജനത്തെ യഥാർത്ഥത്തിൽ സ്പർശിക്കുന്ന വിഷയങ്ങൾ. ഇവയിൽ ശക്തമായ ഇടപെടലുകൾ വേണം;
വൈവിധ്യത്തെ സംരക്ഷിക്കുന്നതിൽ നിന്നും പിന്മാറാതെ, ഭരണഘടനയുടെ ആത്മാവിലേക്കുള്ള ജനങ്ങളുടെ വിശ്വാസം പുനർജ്ജീവിപ്പിക്കേണ്ടതുണ്ട്.
ഏറെ പ്രതിസന്ധി നിറഞ്ഞ വഴികളിലൂടെയാണ് ഇന്ത്യാ സഖ്യത്തിന്റെ നേതാക്കൾ നടന്നുവരുന്നത്. പ്രതിബന്ധങ്ങളുടെയും പരിഹാസങ്ങളുടെയും ഭീഷണികളുടെയും മധ്യത്തിലും പോരാട്ടം ഉപേക്ഷിക്കാതെ അവർ പൊരുതി. നമ്മുടെ രാജ്യത്തെ വംശീയവൽക്കരിക്കുന്നതിലും വിഭജിക്കുന്നതിലും ഏർപ്പെടുന്നവരോട് ഇനിയും പൊരുതേണ്ടി വരും.
ഇന്ത്യാ സഖ്യത്തിന് മുന്നിൽ ഇപ്പോഴും നിരവധി സംസ്ഥാന തെരഞ്ഞെടുപ്പുകളും ദേശീയ തെരഞ്ഞെടുപ്പും കാത്തിരിക്കുന്നുണ്ട്. ഈ സഖ്യം ഈ തോൽവിയെ പാഠമാക്കുകയും കൂടുതൽ ശക്തിയോടെ തിരിച്ചുവരികയും ചെയ്യും.
ബിഹാറിലെ തോൽവി
ഒരു കഥയുടെ അവസാനമല്ല—
ഉറക്കം വിട്ടുണരാനുള്ള അലാറമാണ്.


